
കണ്ണൂര്‍: വ്യാജരേഖയിലൂടെ അധ്യാപികയായ വിദ്യ കണ്ണൂർ സർവ്വകലാശാല മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തു. 2021 22 വർഷത്തെ ഒന്ന് രണ്ട് നാല് സെമസ്റ്റർ ഡിഗ്രി മൂല്യനിർണയത്തിലാണ് പങ്കെടുത്തത്. കരിന്തളം കോളേജിലെ കെ വിദ്യയെ മൂല്യനിർണയത്തിനായി ചുമതലപ്പെടുത്തിയുള്ള സർവകലാശാല ഉത്തരവ്.
എക്സാമിനർക്ക് മൂന്നുവർഷത്തെ യോഗ്യത വേണമെന്ന ചട്ടവും മറികടന്നു.സെപ്റ്റംബർ മാസം ആയിരുന്നു ക്യാമ്പ് നടന്നത്. മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്കു ശ്രമിച്ച മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.
എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അന്വേഷണം അഗളി പൊലീസിന് കൈമാറും. എന്നാൽ അന്വേഷണം ഏതുനിലയിൽ മുന്നോട്ടുപോകുമെന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്.കുറ്റകൃത്യം നടന്നത് അഗളിയിൽ ആണെന്ന് എഫ് ഐ ആറിൽ തന്നെ പറയുന്നതിനാൽ അന്വേഷണം അഗളി പൊലീസിന് കൈമാറിയേക്കും.
എന്നാൽ, കേസ് അഗളി സ്‌റ്റേഷനിലേക്ക് മാറ്റുന്നതിൽ പാലക്കാട് പോലീസിൽ അതൃപ്തിയുണ്ട്. അഭിമുഖത്തിന് എത്തി എന്നതൊഴിച്ചാൽ അട്ടപ്പാടിയുമായി കേസിന് എന്ത് ബന്ധമെന്നാണ് അഗളി പൊലീസ് ചോദിക്കുന്നത്.
വിദ്യ വ്യാജരേഖ ഹാജരാക്കിയ അട്ടപ്പാടി കോളജ് ആകട്ടെ സംഭവത്തിൽ പരാതി നൽകാൻ തയ്യാറുമല്ല.വ്യാജ രേഖ ഹാജരാക്കി വിദ്യ ജോലി നേടിയ കാസർകോട് കരിന്തളം ഗവ.കോളജിലെ നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് പൊലീസിൽ പരാതി നൽകി.




