Thiruvananthapuram

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപുമായി പൊലീസ് തെളിവെടുപ്പ് നടത്തി

Please complete the required fields.




തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസിലെ പ്രതി സന്ദീപുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുടവട്ടൂർ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സന്ദീപിന്റെ അയൽവാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്.

ഇവിടെ നിന്നാണ് സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയതും. ഇവിടെ എങ്ങനെയാണ് സന്ദീപ് എത്തിയതെന്ന് പൊലീസ് ചോദിച്ചറി‍ഞ്ഞു. കാലിന് പരിക്ക് സംഭവിച്ചതെങ്ങനെയെന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

സംഭവസ്ഥലത്തുണ്ടായിരുന്നു അയൽവാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ സന്ദീപിന്റെ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. മൂന്ന് സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെ ഏഴ് ഡോക്ടറർമാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ പരിശോധന. പരിശോധന ഫലം ഇന്ന് ലഭിക്കുെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

ഇതിന് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അവിടെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതിയെ കൊല്ലം റൂറൽ എസ് പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിക്ക് വൈദ്യ സഹായം ഉറപ്പാക്കണമെന്നാണ് കൊട്ടാരക്കര കോടതിയുടെ നിർദ്ദേശം. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് സമയം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാനും അനുമതിയുണ്ട്.

കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ജോലിക്കിടെ വനിതാ ഡോക്ടറെ ചികിത്സക്കെത്തിയ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് കയറിയായിരുന്നു മരണം.

Related Articles

Leave a Reply

Back to top button