
നെടുങ്കണ്ടം: ഇടുക്കിയില്‍ വിദ്യാര്‍ഥിനി പടുതാകുളത്തില്‍ വീണ് മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക (16) ആണ് മരിച്ചത്. അനാമികയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലാണ് പടുതാ കുളത്തിന്റെ ഉള്ളില്‍ പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത് . വീടിന് തൊട്ട് സമീപത്തായുള്ള പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കാനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്.
വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി ഏറെ നേരമായിട്ടും മകളെ കാണാത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പടുതാക്കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരിപ്പും കുളത്തിനുള്ളില്‍ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു. കുട്ടി പടുതാ കുളത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്ന് നിഗമനത്തില്‍ കുളത്തിലേക്ക് ചാടി നാട്ടുകാർ തെരച്ചില്‍ നടത്തിയെങ്കിലും ആദ്യം കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് കുളത്തിന്റെ ഒരു ഭാഗം തകർത്ത് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടപ്പോഴാണ് കുളത്തിന്റെ അടിത്തട്ടില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാനായില്ല. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയില്‍ കാല്‍വഴുതി കുട്ടി വെള്ളത്തില്‍ വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.





