
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ 2 സാക്ഷികളെ ഇന്നലെ വിസ്തരിച്ചു. 161, 162 സാക്ഷികളായ താമരശ്ശേരി ട്രഷറിയിലെ റിട്ട. ട്രഷറി ഓഫിസർ എം.പി.എം.അബ്ദുൽ ഖാദർ, കൂടത്തായി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ട്രഷറർ ആയിരുന്ന ആനക്കല്ലിൽ എ.ഡി.ദേവസ്യ എന്നിവരെയാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.ആർ.ശ്യാംലാൽ മുൻപാകെ വിസ്തരിച്ചത്. ഒന്നാം പ്രതി കൊല ചെയ്തതായി പ്രോസിക്യൂഷൻ ആരോപിക്കുന്ന ടോം തോമസിന്റെ സ്പെസിമെൻ സിഗ്നേച്ചർ കാർഡിലെ ഒപ്പ് അബ്ദുൽഖാദർ തിരിച്ചറിഞ്ഞു.
ടോം തോമസ് മരിച്ചപ്പോൾ പെൻഷൻ തുക ഒന്നാം പ്രതിയും മറ്റും പിൻവലിച്ചെന്നാണ് കേസ്. 2006 മുതൽ താൻ കൂടത്തായി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ട്രഷറർ ആയിരുന്നപ്പോൾ ടോം തോമസ് ആയിരുന്നു കമ്മിറ്റി പ്രസിഡന്റെന്ന് എ.ഡി.ദേവസ്യ മൊഴി നൽകി. കമ്മിറ്റി മിനിറ്റ്സിൽ ടോം തോമസിന്റെ കയ്യക്ഷരവും ഒപ്പും ദേവസ്യ തിരിച്ചറിഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണൻ, അഡീഷനൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.സുഭാഷ് എന്നിവരാണ് സാക്ഷികളെ വിസ്തരിച്ചത്. സാക്ഷിവിസ്താരം ഇന്നും തുടരും.





