
കഴിഞ്ഞ മത്സരത്തിലെ തോൽവിയുടെ ക്ഷീണം അകറ്റാനിറങ്ങിയ രാജസ്ഥാന് വീണ്ടും പരാജയം. വിരാട് കോലി നയിച്ച ആർ.സി.ബിയോടാണ് അവസാന ഓവറിൽ രാജസ്ഥാൻ എഴ് റൺസിന് തോൽവി വഴങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബിക്ക് ആദ്യ പന്തിൽ തന്നെ കോലിയെ നഷ്ടമായെങ്കിലും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഡുപ്ലസിയുടെയും മാക്സ് വെല്ലിന്റെയും കരുത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടുകയായിരുന്നു.
39 പന്തിൽ 62 റൺസ് നേടി ഡുപ്ലസിസും 44 പന്തിൽ 77 റൺസ് നേടിയ മാക്സ് വെല്ലും പുറത്തായതിന് ശേഷം മറ്റ് ബാറ്റർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ തന്നെ അപകടകാരിയായ ജോസ് ബട്ട്ലറെ രാജസ്ഥാന് നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പേ ജോസേട്ടനെ സിറാജ് പവലിയനിലെത്തിക്കുകയായിരുന്നു.
പിന്നീട് ഒത്തുചേർന്ന ജെയിസ്വാൾ – പടിക്കൽ കൂട്ടുകെട്ട് മികച്ച രീതീയിൽ ബാറ്റേന്തി. എന്നാൽ 47 റൺസ് നേടിയ ജെയിസ്വാളിനും 52 റൺസെടുത്ത പടിക്കലിനും രാജസ്ഥാനെ വിജയതീരത്തെത്തിക്കാനായില്ല. രാജസ്ഥാന്റെ ഏറ്റവും വലിയ പ്രതീക്ഷയായ ക്യാപ്റ്റൻ സഞ്ജു സാംസൺ 15 പന്തിൽ 22 റൺസ് നേടി പുറത്തായി.
അവസാന ഓവറുകളിൽ 16 പന്തിൽ 34 റൺസ് നേടിയ ദ്രുവ് ജുറൽ പൊരുതിയെങ്കിലും വിജയം അകന്നുനിന്നു. മലയാളി താരം അബ്ദുൽ ബാസിത്ത് ഇംപാക്റ്റ് താരമായി ബാറ്റേന്തിയെങ്കിലും ഒരു പന്ത് നേരിട്ട് ഒരു റൺസ് നേടി പുറത്താവാതെ നിന്നു.





