
ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ ജയം തേടി ഡേവിഡ് വാർണറിന്റെ ഡൽഹി ക്യാപിറ്റൽസ് ഇന്ന് ഇറങ്ങുന്നു. എതിരാളികൾ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ലക്നൗവിനും ഗുജറാത്തിനും എതിരെയുള്ള ആദ്യത്തെ രണ്ടു മത്സരങ്ങളും തോറ്റ ഡൽഹി പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. വൻ മാർജിനിൽ സൺ റൈസേഴ്സിന് എതിരെ ജയിച്ച രാജസ്ഥാന് പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. വിജയം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും ഇന്ന് വൈകീട്ട് 3:30ന് ഗുവാഹത്തിയിലെ ബാര്സപര സ്റ്റേഡിയത്തിൽ പോരാടുക.
കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോടേറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്നും കരകയറി പോയിന്റ് ടേബിളിൽ മുകളിലേക്ക് കുതിക്കുക എന്ന നിലപാടാണ് രാജസ്ഥാന്റെത്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ജോസ് ബട്ലർ ഇന്ന് കളിച്ചേക്കില്ലെന്ന് സൂചനകളുണ്ട്. നാലാമനായി ദേവദത്ത് പടിക്കലിനെ ഇറക്കിയ തന്ത്രം കഴിഞ്ഞ മത്സരത്തിൽ ഫലിച്ചില്ല എന്നത് ആരാധകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ബാറ്റേഴ്സിന് അനുകൂലമായ പിച്ചിൽ ഡേവിഡ് വാർണറിനെതിരെ മികച്ച റെക്കോർഡുള്ള അശ്വിനെ മുൻ നിർത്തിയാകും രാജസ്ഥാൻ ഇറങ്ങുക. മറുപടിയായി സഞ്ജു സാംസണെ രണ്ടു തവണ പുറത്താക്കിയ അക്സർ പട്ടേലിനെ ആവനാഴിയിൽ കരുതുന്നതിനായിരിക്കും ഡൽഹി ശ്രമിക്കുക.
ഇരുവരും നേരിട്ട് ഏറ്റുമുട്ടിയ മത്സരങ്ങളിൽ രണ്ട് ടീമുകളും തുല്യത പാലിക്കുന്നുണ്ട്. പരസ്പരം ഏറ്റുമുട്ടിയപ്പോൾ പതിമൂന്ന് മത്സരങ്ങളിൽ രാജസ്ഥാനും ഡൽഹിയും വിജയിച്ചിട്ടുണ്ട്.





