
ഈ സീസണിൽ ബാഴ്സയോടേറ്റ പരാജയങ്ങൾക്ക് പ്രതികാരം വീട്ടി റയൽ മാഡ്രിഡ്. ബാഴ്സലോണയുടെ ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ റയലിന്റെ വിജയം മറുപടിയില്ലാത്ത നാല് ഗോളുകൾക്ക്. കോപ്പ ഡെൽ റേയുടെ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ റയലിൻെറ ആധികാരിക വിജയം ബാഴ്സക്ക് ടൂർണമെന്റിന് പുറത്തേക്കുള്ള വഴി തുറന്നു. റയൽ മാഡ്രിഡിനായ് ഫ്രഞ്ച് താരം കരിം ബെൻസിമ ഹാട്രിക്ക് നേടി. വിനീഷ്യസ് ജൂനിയറാണ് മറ്റൊരു ഗോൾ നേടിയത്. മെയ് 6 ന് ടൂർണമെന്റിന്റെ ഫൈനലിൽ ഒസാസുനയെ റയൽ മാഡ്രിഡ് നേരിടും.
ബാഴ്സ ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്ത മത്സരമായിരുന്നു സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ നടന്നത്. പരുക്കിന്റെ പിടിയിലായിരുന്നെങ്കിലും കഴിഞ്ഞ എൽ ക്ലാസിക്കോക്ക് സമാനമായി വിജയം നേടാൻ സാധിക്കുമെന്ന് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നു. ആദ്യ പാദത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് വിജയം നേടിയത് ബാഴ്സലോണയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, ആ വിശ്വാസത്തിനുമേൽ കനത്ത തിരിച്ചടിയാണ് ബാഴ്സക്ക് നേരിടേണ്ടി വന്നത്.
ആദ്യ പകുതിയിൽ ബാഴ്സക്കാൻ മത്സരത്തിൽ ആധിപത്യം ഉണ്ടായിരുന്നത്. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് വിനീഷ്യസ് മാഡ്രിഡിനായ് ആദ്യ ഗോൾ നേടി. സ്വന്തം ബോക്സിൽ നിന്ന് ലഭിച്ച പന്തിനെ അതിവേഗ ആക്രമണത്തിലൂടെ മുന്നോട്ട് നൽകിയാണ് റയൽ മാഡ്രിഡ് ഗോളിന് വഴിയൊരുക്കിയത്. ബെൻസിമയും വിനിഷ്യസും നടത്തിയ നീക്കം ഗോളിൽ കലാശിക്കുകയായിരുന്നു. അവിടെ നിന്ന് ബാഴ്സലോണ പതറി തുടങ്ങി.
രണ്ടാം പകുതിയിൽ ലൂക്ക മോഡ്രിച്ച് നൽകിയ പന്ത് ബോക്സിലേക്ക് കടത്തിവിട്ട് ബെൻസിമ ടീമിന് ലീഡ് നൽകി. വിനിഷ്യസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലേക്ക് എത്തിച്ച് തന്റെ രണ്ടാം ഗോളും നേടി. 80 ആം മിനുട്ടിൽ തനിക്ക് ലഭിച്ച അവസരം മുതലെടുത്ത വിനീഷ്യസ് രൂപപ്പെടുത്തിയ കൌണ്ടർ അറ്റാക്കിലൂടെയാണ് ബെൻസിമ തന്റെ ഹാട്രിക്ക് തികച്ചത്. ടൂർണമെന്റിൽ നിന്നും പുറത്തായതോടെ സീസണിൽ ഇനി നേടാൻ സാധിക്കുന്ന കിരീടം നേടുക എന്ന ലക്ഷ്യമാണ് ഇനി ബാഴ്സക്ക് മുന്നിലുള്ളത്.





