80 ലക്ഷം ലോട്ടറി അടിച്ചതിനു പിന്നാലെ മദ്യസൽക്കാരം: യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാര്‍ഹന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പാങ്ങോട് സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ലോട്ടറിയടിച്ച സന്തോഷത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ നടത്തിയ മദ്യ സല്‍ക്കാരത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സജീവന്‍ വീണ് പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ പാങ്ങോട് പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു. തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് സുഹൃത്തിന്റെ വീട്ടില്‍ മദ്യസല്‍ക്കാരം നടത്തിയത്.
സജീവിന്റെ സുഹൃത്തായി പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍ പിളളയുടെ വീട്ടിലാണ് മദ്യസല്‍ക്കാരം നടത്തിയത്. ഇതിനിടെ തര്‍ക്കമുണ്ടായെന്നാണ് വിവരം. തര്‍ക്കത്തിനിടെ സജീവ് വീട്ടുമുറ്റത്തു നിന്ന് ഒരു മീറ്റര്‍ താഴ്ചയിലുളള റബ്ബര്‍ തോട്ടത്തിലേക്ക് വീഴുകയായിരുന്നു. സജീവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയൊളളുവെന്ന് പൊലീസ് പറഞ്ഞു.





