കൊല്ലം സിപിഐഎമ്മിൽ നടപടി; രണ്ടുപേരെ തരംതാഴ്ത്തി; മുൻമന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഭർത്താവ് തുളസീധരക്കുറുപ്പിന് താക്കീത്

കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിൽ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ആർ വസന്തൻ, എൻ എസ് വസന്തകുമാർ എന്നിവരെ തരംതാഴ്ത്തി. ഏരിയ കമ്മിറ്റിയിലേക്കാണ് ഇരുവരെയും തരംതാഴ്ത്തിയത്. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് പാർട്ടി നടപടി.
മുൻമന്ത്രി ജെ മെർസിക്കുട്ടിയമ്മയുടെ ഭർത്താവ് ബി തുളസീധരക്കുറുപ്പിന് താക്കിത്. ബി തുളസീധരക്കുറുപ്പ് ഉൾപ്പെടെ നാല് നേതാക്കൾക്കാണ് സിപിഐഎം താക്കിത് നൽകിയത്. എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് നടപടി.
എസ് രാജേന്ദ്രൻ കൺവീനറായ കമ്മീഷനാണ് തോൽവി അന്വേഷിച്ചത്. സ്ഥാനാർഥികളും ഘടകകക്ഷി നേതാക്കളെയുമടക്കം നൂറിലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിലും ഗുരുതര സംഘടനാ വീഴ്ചയുണ്ടായതായും നേതാക്കൾ ജാഗ്രതക്കുറവ് കാട്ടിയതായും റിപ്പോർട്ടിലുണ്ട്.
കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് വിജയരാഘവന്റെ സാന്നിധ്യത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായിരുന്ന മേഴ്‌സിക്കുട്ടിയമ്മയുടെ സിറ്റിംഗ് മണ്ഡലത്തിലെ തോൽവി വലിയ വീഴ്ചയാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. കരുനാഗപ്പള്ളിയിൽ പരാജയമുണ്ടായത് സിപിഐ സ്ഥാനാർഥിയായ ആർ രാമചന്ദ്രനാണെങ്കിലും സിപിഐഎമ്മിനും തോൽവി അപമാനകരമാണെന്നായിരുന്നു അഭിപ്രായമുയർന്നത്.





