
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 163 റൺസിന് ഓൾഔട്ട്. 8 വിക്കറ്റ് വീഴ്ത്തിയ നതാൻ ലിയോൺ ആണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ചേതേശ്വർ പൂജാര (59) ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശ്രേയാസ് അയ്യർ (26) ആണ് ഭേദപ്പെട്ട ഇന്നിങ്ങ്സ് കാഴ്ചവച്ച മറ്റൊരു താരം. മൂന്ന് ദിവസം ബാക്കിനിൽക്കെ 76 റൺസാണ് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം.
ശുഭ്മൻ ഗിൽ (5), രവീന്ദ്ര ജഡേജ (7), ശ്രീകർ ഭരത് (3), ഉമേഷ് യാദവ് (0) എന്നിവർ ഒറ്റയക്കത്തിനു കീഴടങ്ങിയപ്പോൾ ആർ അശ്വിൻ (16), അക്സർ പട്ടേൽ (15 നോട്ടൗട്ട്), വിരാട് കോലി (13), രോഹിത് ശർമ (12) എന്നിവർ ഇരട്ടയക്കം കടന്നു. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, മാത്യു കുൻമൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 197 റൺസിന് എല്ലാവരും പുറത്തായി. 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ, ഉമേഷ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ഉസ്‌മാൻ ഖവാജ (60) ഓസ്ട്രേലിയയുടെ ടോപ്പ് സ്കോററായി. മാർനസ് ലബുഷെയ്ൻ (31), സ്റ്റീവ് സ്‌മിത്ത് (26) കാമറൂൺ ഗ്രീൻ (21) എന്നിവരാണ് മറ്റ് സ്കോറർമാർ.





