
ത്രിപുര : വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു. ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പിക്കാണ് ആദ്യ ലീഡ്. മേഘാലയയിൽ എൻ.പി.പിയാണ് മുന്നിൽ.
ത്രിപുരയിൽ 40 സീറ്റുകളിൽ ബി.ജെ.പി മുന്നിലാണ്. സി.പി.എം-കോൺഗ്രസ് സഖ്യത്തിന് വോട്ടെണ്ണി തുടങ്ങിയതുമുതൽ ദയനീയമായിരുന്നു അവസ്ഥ. സി.പി.എം-കോൺഗ്രസ് സഖ്യം 10 സീറ്റിലും തിപ്ര മോത്ത പാർട്ടി 10 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ആകെ 60 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
നാഗാലാൻഡിലും ബി.ജെ.പി തന്നെയാണ് മുന്നിൽ. ആകെ 60 സീറ്റുകളിൽ 44 എണ്ണത്തിൽ ബി.ജെ.പി ലീഡ് ചെയ്യുന്നു. എൻ.പി.എഫ് ഒമ്പത് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും ഇവിടെ മുന്നിലാണ്.
മേഘാലയയിൽ കോൺറാഡ് സാങ്മയുടെ എൻ.പി.പി (നാഷനൽ പീപ്പിൾസ് പാർട്ടി), ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഇതിൽ എൻ.പി.പി 24 സീറ്റിൽ മുന്നിലാണ്. തൃണമൂൽ 12 സീറ്റിലും ബി.ജെ.പി 13 സീറ്റിലും മുന്നിലാണ്.





