
രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യു പി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. ലംഖിപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.
പ്രിയങ്ക ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപൂരിൽ ഉപരോധസമരം തുടർന്നിരുന്നു. ഇതിനിടെ പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ചുമത്തിയിരിക്കുന്ന കുറ്റമെന്താണ് എന്നതിൽ വ്യക്തതയില്ലെന്നും കോടതിയിൽ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. തനിക്ക് വസ്ത്രം കൊണ്ടുവന്നവരെയും പ്രതികളാക്കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
ഇതിനിടെ ലംഖിപൂർ ഖേരി സന്ദർശനത്തിനായി രാഹുൽ ഗാന്ധി ലഖ്നൗവിൽ എത്തി.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ യു പി പൊലീസ് അനുമതി നൽകിയിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേർക്കും ലഖിംപൂർ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വൈകിട്ടോടെ സന്ദർശിക്കും.





