
ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും പ്രശസ്ത ഗായകനുമായ വി.കെ.ശശിധരൻ (83)അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഗായകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അദ്ദേഹം സിനിമയ്ക്ക് വേണ്ടിയും പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രാവബോധം വളർത്തുന്ന ഗാനങ്ങൾ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് വി.കെ ശശിധരൻ. ഇടശേറിയുടെ പൂതപ്പാട്ട് ചിട്ടപ്പെടുത്തി അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു. ടാഗോറിന്റെ ഗീതാഞ്ജലി ഉൾപ്പെടെയുള്ള കവിതകൾക്ക് സംഗീതാവിഷ്കാരവും രംഗാവിഷ്കാരവും നിർവഹിച്ചിട്ടുണ്ട്.
കർണാടക സംഗീതത്തിൽ പരിശീലനം നേടിയ അദ്ദേഹം 30 വർഷക്കാലം ശ്രീനാരായണ പോളിടെക്ക്നിക്കിലെ അധ്യാപകനായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകളിൽ അനവധി ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. കുട്ടികളിലേക്കും പൊതുജനങ്ങളിലേക്കും ശാസ്ത്രീയ അവബോധം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് കഴിഞ്ഞ. സംഗീത നാടക അക്കാദമിക്ക് വേണ്ടിയും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.





