
ബോർഡർ – ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓസ്ട്രേലിയയെ 177 റൺസിനു പുറത്താക്കിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒന്നം ഇന്നിംഗ്സിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 321 റൺസ് എന്ന നിലയിലാണ്. തകർപ്പൻ സെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ (12) മുന്നിൽ നിന്ന് നയിച്ചപ്പോൾ രവീന്ദ്ര ജഡേജ (66), അക്സർ പട്ടേൽ (52) എന്നിവർ പുറത്താവാതെ നിൽക്കുകയാണ്. കന്നി ടെസ്റ്റ് കളിക്കുന്ന ടോഡ് മർഫി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. നിലവിൽ ഇന്ത്യക്ക് 144 റൺസ് ലീഡുണ്ട്.
ലോകേഷ് രാഹുലിൻ്റെ (20) നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. രോഹിത് ആക്രമിച്ച് കളിച്ച നേടിയ ഫിഫ്റ്റി ഓസീസിനെ ആദ്യ ദിനം തന്നെ ബാക്ക്ഫൂട്ടിലാക്കിയിരുന്നു. രണ്ടാം വിക്കറ്റിൽ രോഹിതും അശ്വിനും ചേർന്ന് 42 റൺസ് കൂട്ടുകെട്ടുയർത്തി. അശ്വിനു പിന്നാലെ ചേതേശ്വർ പൂജാര (7), വിരാട് കോലി (12), സൂര്യകുമാർ യാദവ് (8) എന്നിവർ വേഗം മടങ്ങിയതോടെ രോഹിത് ശ്രദ്ധാപൂർവം ബാറ്റ് ചെയ്യാൻ തുടങ്ങി.
5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിൽ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ഉറച്ചുനിന്നതോടെ ഇന്ത്യ വീണ്ടും കളിയിൽ പിടിമുറുക്കി. 61 റൺസ് നീണ്ട കൂട്ടുകെട്ടിനിടെ രോഹിത് തൻ്റെ കരിയറിലെ 9ആം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. 120 റൺസെടുത്ത് രോഹിത് മടങ്ങുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലായിരുന്നു.
ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ- അക്സർ പട്ടേൽ കൂട്ടുകെട്ട് അനായാസം ബറ്റ് ചെയ്തതോടെ ഇന്ത്യ മികച്ച ലീഡിലേക്ക് കടന്നു. ഇരുവരും അർദ്ധസെഞ്ചുറികൾ പൂർത്തിയാക്കി ക്രീസിൽ തുടരുകയാണ്. അപരാജിതമായ ഏഴാം വിക്കറ്റിൽ 81 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇവരുവരും ചേർന്ന് പടുത്തുയർത്തിയത്.





