
താമരശേരി : കസ്തൂരിമാനിന്റെ കസ്തൂരിയുമായി രണ്ട് പേരെ താമരശേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. താമരശേരി സ്വദേശിയായ സി എം മുഹമ്മദ്, കോട്ടയം സ്വദേശിയായ സി കെ പ്രസാദ് എന്നിവരാണ് പിടിയിലായത്. കാസർഗോഡ് സ്വദേശികൾക്ക് കൈമാറാനായി താമരശ്ശേരിയിലെത്തി എന്ന രഹസ്യ വിവരത്തെ തുടർന്ന് ഫോറസ്റ്റ് വിജിലൻസും ഫ്ലൈയിങ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വിപണിയിൽ നാല് കോടിയോളം വിലവരുന്ന 200 ഗ്രാമോളം കസ്തൂരിയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സുഗന്ധദ്രവ്യമായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉപയോഗിച്ച് വരുന്നതാണ് കസ്തൂരി. കോഴിക്കോട് ഫ്ളൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് സജീവ് കുമാർ, കാസർഗോഡ് ഫ്ളൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പണ്ടു കാലം മുതൽക്ക് തന്നെ സുഗന്ധവസ്തു നിർമ്മാണത്തിലെ അസംസ്കൃതവസ്തുവായി കസ്തൂരി ഉപയോഗപ്പെടുത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്ന് പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കസ്തൂരിമാൻ. കസ്തൂരിമാനെ കൊന്നശേഷമാണ് കസ്തൂരി ശേഖരിക്കുന്നത്. മൂന്ന് മുതൽ എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണിത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.





