
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കിടെ പരിശോധിച്ചത് 2551 സ്ഥാപനങ്ങളിലാണ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 564 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. പരിശോധന ശക്തമായി തുടരുന്നതാണ്.
അതേസമയം സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം.
സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.




