
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ സാധാരണഗതിയിലേക്ക്.
ഇന്ന് രാവിലെ എട്ട് മണിക്ക് റാസൽഖൈമയിലേക്കുള്ള വിമാനം മാത്രമാണു റദ്ദാക്കിയത്. ബാക്കി എല്ലാ വിമാനങ്ങളും കൃത്യ സമയത്ത് സർവീസ് നടത്തുന്നുണ്ടെന്ന് കരിപ്പൂരിലെ എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന എല്ലാ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയത്. ഇതുവരെ രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണു വിവരം. ഉംറ തീർഥാടകർ ഉൾപ്പെടെയുള്ളവരുടെ യാത്ര കഴിഞ്ഞ ദിവസം മുടങ്ങി.
ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും ഇന്നലെയും വിമാന സർവീസുകൾ പൂർണതോതിൽ ആരംഭിക്കാനായില്ല. ഗൾഫ് രാജ്യങ്ങളിലേക്കാണു കരിപ്പൂരിൽനിന്നു കൂടുതൽ യാത്രക്കാർ പോകുന്നത്. വിമാനം മുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക് പതിനായിരം രൂപയിലധികമാണു വർധിച്ചത്. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.





