
കോഴിക്കോട്: 61ാമത് കേരള സ്കൂൾ കലോത്സവത്തിൽ പഴുതടച്ച സുരക്ഷയുമായി കേരള പോലീസ്. പ്രധാന വേദിയായ ക്യാപ്റ്റൻ വിക്രം മൈതാനത്തിന്റെ (അതിരാണി പാടം)മുൻവശത്ത് തന്നെ റോഡിന്റെ ഇരുവശങ്ങളിലും ട്രാഫിക് നിയന്ത്രിക്കുകയും, ജനങ്ങളെ റോഡ് മുറിച്ച് കടക്കുവാൻ സഹായിക്കുകയും ചെയ്യുകയാണ് കേരള പോലീസ്.
ഇന്നലെ പുതിയ കമ്മീഷണർ ആയി ചാർജ് എടുത്ത രാജ്പാല്‍ മീണ എന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് 500 ഓളം പോലീസുകാരാണ് കലോത്സവ നഗരിയിൽ സേവന സന്നദ്ധരായി നിലയുറപ്പിച്ചിട്ടുള്ളത്.
ഇതിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുണ്ട്. അപകടരഹിത കലോത്സവ നഗരിയെ സൃഷ്ടിക്കുക, റോഡ് അപകടങ്ങൾ കുറയ്ക്കുക, വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുക എന്നിവയാണ് പോലീസിന്റെ ലക്ഷ്യം. പോലീസിന്റെ ഈയൊരു മഹത്തായ സേവനത്തിൽ വളരെയധികം സന്തുഷ്ടരാണ് കലോത്സവ വേദിയിലേക്ക് വരുന്ന ആയിരങ്ങൾ.
ദേശീയപാതയായതുകൊണ്ട് തന്നെ വളരെ വേഗത്തിൽ വരുന്ന വാഹനങ്ങളെ നിഷ്പ്രയാസം നിയന്ത്രിച്ച് കാൽനടയാത്രക്കാർക്ക് പരമാവധി സഹായം ചെയ്യുകയാണ് കോഴിക്കോട് കലോത്സവ നഗരിയിലെ പോലീസ് ഉദ്യോഗസ്ഥന്മാർ.





