Kozhikode

കലാമാമാങ്കത്തിന് കോഴിക്കോട് ഒരുങ്ങുന്നത് പടുകൂറ്റന്‍ സദസ്; പ്രധാനവേദിയില്‍ 15000 പേര്‍ക്ക് കാണികളാകാം

Please complete the required fields.




കോഴിക്കോട്: കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി പടുകൂറ്റന്‍ സദസൊരുങ്ങുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ വിക്രം മൈതാനത്താണ് പന്തലിന്റെ പണി നടക്കുന്നത്. ഒരേസമയം 15000 പേര്‍ക്കിരിക്കാവുന്ന വിധത്തിലാണ് പ്രധാന വേദി നിര്‍മിക്കുക. 60,000 ചതുരശ്ര അടിയാകും പന്തലിന്റെ വിസ്തീര്‍ണം. 400 അടി നീളവും 160 അടി വീതിയും വേദിയ്ക്കുണ്ടാകും.

ഗ്രീന്‍ റൂമുകള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേകം മുറികള്‍, പൊലീസ്, ഫയര്‍ ഫോഴ്‌സ് മുതലായവയ്ക്കുള്ള വിശ്രമ സ്ഥലങ്ങള്‍, സംഘാടകസമിതി ഓഫിസ്, മാധ്യമ സ്റ്റാളുകള്‍, സബ് കമ്മിറ്റികള്‍ക്കുള്ള ഓഫിസ് എന്നിവയുടെ നിര്‍മാണവും വിക്രം മൈതാനിയില്‍ തന്നെയാണ് പുരോഗമിക്കുന്നത്. പ്രധാനവേദിയില്‍ കുറഞ്ഞത് 13000 കസേരകളെങ്കിലും നിരത്താനാണ് ആലോചന.

പുതുവത്സരത്തെ കോഴിക്കോട് ഇക്കുറി വരവേല്‍ക്കുക ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തോടെയാണ്. ജനുവരി മൂന്നിനാണ് സംസ്ഥാന കലോത്സവത്തിന് തിരശീല ഉയരുന്നത്. എന്നാല്‍ ഇപ്പോഴേ ഒരുക്കങ്ങള്‍ സജീവമാണ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രമോ വീഡിയോ പ്രകാശന കര്‍മ്മം മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിച്ചു.

ഭക്ഷണപ്രിയരുടെ നാട്ടിലേക്ക് വിരുന്നെത്തുന്ന കലാലോകത്തിന് വിരുന്നൊരുക്കാന്‍ കലവറയും തയ്യാറായി തുടങ്ങി. ഒന്നര ലക്ഷം പേര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്. ഇക്കുറിയും പഴയിടം നമ്പൂതിരിക്കാണ് പാചക ചുമതല. ഇതിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചേനപ്പായസമാണ് ഇത്തവണത്തെ സ്പെഷല്‍.

സാഹിത്യനഗിരിയിലെത്തുന്ന വിശിഷ്ഠാതിഥികളെ അക്ഷരോപഹാരം നല്‍കി സ്വീകരിക്കും. 61 സാഹിത്യകാരന്‍മാര്‍ കയ്യൊപ്പിട്ടു നല്‍കിയ പുസ്തകമാണ് ഉപഹാരമായി നല്‍കുക. അക്ഷരോപഹാരത്തിലേക്കുള്ള ആദ്യപുസ്തകം എം.ടി.വാസുദേവന്‍ നായരില്‍ നിന്ന് മന്ത്രി കെ.രാജന്‍ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button