Thiruvananthapuram

ആരോഗ്യപൂര്‍ണമായ ബാല്യം, കരുതലാകാന്‍ സര്‍ക്കാര്‍; അംഗന്‍വാടികളില്‍ പാലും മുട്ടയും വിതരണം ഇന്ന് മുതല്‍

Please complete the required fields.




തിരുവനന്തപുരം: പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍. സംസ്ഥാന വനിത ശിശുവികസന വകുപ്പാണ് 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതി നടപ്പിലാക്കുന്നത്. പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അംഗനവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നതാണ് പദ്ധതി.

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അംഗനവാടികളിലും പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും.

അംഗന്‍വാടികളിലെ മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെയുളള നാല് ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുഞ്ഞുങ്ങളുടെ ബൗദ്ധികവും, വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അംഗന്‍വാടികള്‍ വഴി നല്‍കുന്നതെന്ന് വീണ ജോര്‍ജ് പറഞ്ഞു. ഇതില്‍ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം ആറ് മാസം മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അംഗന്‍വാടികളിലൂടെ അനുപൂരക പോഷകാഹാരം നല്‍കി വരുന്നു.

ഇത് കൂടാതെയാണ് അംഗന്‍വാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയത്. മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാല്‍ അംഗനവാടികളില്‍ നേരിട്ട് എത്തിക്കുന്നതാണ്. ഈ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അംഗന്‍വാടികളില്‍ മില്‍മയുടെ യുഎച്ച്ടി പാല്‍ വിതരണം ചെയ്യുന്നതാണ്. അംഗന്‍വാടികളില്‍ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂര്‍ണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നെന്നും വീണ ജോര്‍ജ് പറഞ്ഞു. 

Related Articles

Leave a Reply

Back to top button