
കോഴിക്കോട്: നഗരമധ്യത്തിൽ വിൽപനക്കായി കൊണ്ടുവന്ന 41 ഗ്രാം എം.ഡി.എം.എയുമായി നല്ലളം മുതിരകലായിപ്പറമ്പ് സ്വദേശി അഹൻ മുഹമ്മദിനെ (22) പൊലീസ് പിടികൂടി.
കോഴിക്കോട് ആന്റി നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ പി.വി. അനിലിന്റെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പൊലീസും ചേർന്നാണ് സൗത്ത് ബീച്ച് പള്ളിക്കണ്ടി പള്ളിക്ക് സമീപം പ്രതിയെ പിടികൂടിയത്.
നല്ലളം കേന്ദ്രീകരിച്ച് ഇയാൾ കോളജ് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായി ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. ശ്രീനിവാസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇയാളുടെ ഓണലൈൻ ബാങ്കിങ് വഴിയും കൊറിയർ മുഖേനയും നടത്തുന്ന ഇടപാടുകളും ഡാൻസാഫ് സ്ക്വാഡ് നിരീക്ഷിച്ചു.
ഒടുവിൽ ചെമ്മങ്ങാട് പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ ലഹരിമരുന്നുമായി പിടികൂടുകയുമായിരുന്നു. ഇയാൾ മുമ്പ് ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് കൊറിയർ വഴിയാണ് ലഹരിമരുന്ന് നാട്ടിലെത്തിക്കുന്നതെന്നും ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്നും ചെമ്മങ്ങാട് എസ്.ഐ പി.വി. അനിൽ പറഞ്ഞു.





