യുക്രൈനിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നാട്ടിൽ തുടർപഠനം; ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

യുദ്ധം മൂലം പഠനം പാതിവഴിയിൽ നിലച്ച യുക്രൈനിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നാട്ടിൽ തുടർപഠനത്തിന് അവസരമൊരുക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ വിദ്യാർത്ഥികൾക്കായി കേന്ദ്രത്തിന് വിദേശ സർവകലാശാലകളുടെ വിവരമടങ്ങിയ പോർട്ടൽ ഉണ്ടാക്കിക്കൂടെയെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. ഏതൊക്കെ വിദേശ സർവകലാശാലകളിൽ എത്ര സീറ്റുകൾ ഒഴിവുണ്ട് എന്നതുൾപ്പടെ സുതാര്യമായിരിക്കണം പോർട്ടൽ എന്നും വ്യക്തമാക്കിയിരുന്നു.ഇത് സംബന്ധിച്ച് കേന്ദ്രം സ്വീകരിച്ച തുടർനടപടികൾ ഇന്ന് കോടതിയെ അറിയിച്ചേക്കും.
വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മറ്റ് വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് രാജ്യത്തെ യോഗ്യത പരീക്ഷ എഴുതാൻ അവസരം നൽകുമെന്നു ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.





