വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുണ്ടെന്ന് സംശയിച്ചിരുന്നു; സീരിയൽ കില്ലറുടെ സിനിമ പ്രചോദനമായെന്ന് പ്രതി

കണ്ണൂർ : പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ കാരണം സംശയരോഗം. വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുള്ളതായി സംശയിച്ചിരുന്നു എന്ന് പ്രതി ശ്യാംജിത്ത് പൊലീസിനു മൊഴിനൽകി. സീരിയൽ കില്ലറുടെ കഥ പറയുന്ന അഞ്ചാം പാതിരാ എന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്നും പ്രതി പറഞ്ഞു. ഗൂഗിളിൽ സെർച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരുന്നത്. ഇവർ പ്രണയത്തിലാണെന്നായിരുന്നു ശ്യാംജിത്തിൻ്റെ സംശയം.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പ്രതി ശ്യാംജിത്ത് സ്വയം നിർമ്മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനുവേണ്ട ആയുധങ്ങൾ പ്രതി ഓൺലൈനിൽ നിന്ന് വാങ്ങിയതായും പൊലീസ് പറഞ്ഞു. ഈ ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കൊലയ്ക്ക് പിന്നാലെ ആയുധങ്ങൾ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛൻ്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാർബർ ഷോപ്പിൽ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗിൽ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകി.
ശ്യാംജിത്തിന്റെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാൻ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിം കാർഡുകൾ കണ്ടെടുത്തു. ബാഗിലുണ്ടായിരുന്ന കയർ മുറിയിൽ നിന്ന് കിട്ടി. പ്രതിയുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് 2 കത്തികൾ, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ, മുളകുപൊടി, പവർ ബാങ്ക്, സ്ക്രൂഡ്രൈവർ, തൊപ്പി, കൈയുറകൾ എന്നിവ കണ്ടെടുത്തത്.
വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപമുള്ള സ്ഥലത്ത് ആയുധങ്ങൾ ഒളിപ്പിച്ചുവെന്നായിരുന്നു നൽകിയ മൊഴി. തുടർന്ന് പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
വീടിന് സമീപമുള്ള ഒരു ചതുപ്പിൽ ബാഗിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങൾ. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാഗിൽ നിന്നും കണ്ടെടുത്തു. കൂടാതെ ആ സമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയിൽ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ കൊലപാതകം തടയാൻ വിഷ്ണുപ്രിയ ശ്രമിച്ചാൽ അത് തടയാൻ മുഖത്തെറിയാൻ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. കൊലപാതക ശേഷം പ്രദേശത്തെത്തിയ ശ്യാംജിത്ത് ബാഗിൽ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് ബാഗിനുള്ള വച്ച് ചതുപ്പിൽ താഴ്ത്തുകയായിരുന്നു.





