
കോഴിക്കോട്: ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ നാലു താലൂക്കുകളിലും ജില്ലാതലത്തിലും മോക്ഡ്രിൽ നടന്നു. ജില്ലാതലത്തിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിലാണ് മോക്ക്ഡ്രിൽ നടന്നത്. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലും താമരശ്ശേരി താലൂക്കിൽ തലപ്പെരുമണ്ണയിലും വടകര താലൂക്കിൽ തിരുവള്ളൂർ പഞ്ചായത്തിലും കൊയിലാണ്ടി താലൂക്കിൽ കാവുംവട്ടത്തിലുമാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
ജില്ലയിലെ ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ യാഥാർത്ഥ സംഭവങ്ങൾക്ക് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് അതിന്റെ നിയന്ത്രണം ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനായി കലക്ടറേറ്റിൽ ഡിസ്ട്രിക്ട് എമർജൻസി കൺട്രോൾ റൂമും പ്രവർത്തിച്ചു. താലൂക്കുകളിൽ നടക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി വിവരിച്ചു. മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒരുക്കേണ്ട സൗകര്യങ്ങൾ, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കലക്ടർ നേതൃത്വം വഹിച്ചു. മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും നൽകിയ കലക്ടർ വിവിധ മോക്ഡ്രിൽ കേന്ദ്രങ്ങളിൽ സന്ദർശനവും നടത്തി.





