വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കും, വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപടകം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി. കെഎസ്ആർടിസി വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്, സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.
ബസിൻറെ ഉടമ അരുണിനെ RTO വിളിച്ചു വരുത്തും.അപകടത്തെക്കുറിച്ച് വിദ്യാഭ്യാസം വകുപ്പ് അന്വേഷണം നടത്തും.വിദ്യാഭ്യാസ ഡയറക്ടർക്കാണ് ചുമതലയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. യാത്ര പോകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സ്‌കൂൾ അധികൃതർ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു.ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് എടുക്കുമ്പോൾ സ്‌കൂൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. സ്‌കൂളുകൾ വിനോദ യാത്രയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകും. ഡ്രൈവർമാരുടെ എക്സ്പീരിയൻസ് അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒൻപത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.





