12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം; കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ ഒക്ടോബർ 1 മുതൽ അനിശ്ചിതകാല പണിമുടക്കേക്ക് നീങ്ങുകയാണ് കെഎസ്ആർടിസിലെ അംഗീകൃത സംഘടനയായ ടിഡിഎഫ്. ടിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം വിൻസന്റ് എംഎല്‍എയുടെ നേത്യത്വത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് പണിമുടക്ക് നോട്ടീസ് നൽകി. അതേസമയം, ഇരുപതാം തിയതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് എഐടിയുസി.
കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
2011-2022 കാലയളവില്‍ മാത്രം 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോര്‍പ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജ്മെന്റ് തലത്തില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി, കെഎസ്ആര്‍ടിസിയുടെ വിശ്വാസ്യത കൂട്ടാന്‍ ബോര്‍ഡ് ഉണ്ടാക്കുമെന്നും അറിയിച്ചു.





