ആത്മഹത്യയ്ക്കെതിരെ കുറിപ്പിട്ട തമിഴ് വസ്ത്രാലങ്കാര വിദഗ്ധ തൂങ്ങി മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗെയുടെ (29) മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച അരുമ്പാക്കത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിക്കാൻ നിർബന്ധിച്ച് മാതാപിതാക്കളുമായി വഴക്കിട്ടതായും സൂചനയുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങൾ മരണത്തിലേക്കു നയിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
എംബിഎ ബിരുദധാരിയായ തൂരിഗെ ഒട്ടേറെ സിനിമകൾക്കു വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. യുവ നടൻമാരുടെ ഫാഷൻ കൺസൾട്ടന്റുമാണ്. ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണു അരുമ്പാക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
2020 ഡിസംബറിൽ ആത്മഹത്യ ചെയ്യുന്നതിനെതിരെയും പെൺകുട്ടികൾ എന്നും ശക്തരായി നിൽക്കണമെന്നും അഭിപ്രായപ്പെട്ട് തൂരിഗെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് തൂരിഗെയുടെ സുഹൃത്തും തമിഴ് നടിയുമായ ശരണ്യ തന്റെ ഞെട്ടൽ രേഖപ്പെടുത്തിയത്.
ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിൽപോക് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. വനിതകൾക്കായി ഡിജിറ്റൽ മാഗസിൻ നടത്തിയിരുന്ന ദൂരിഗയിയുടെ മരണത്തിൽ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം.





