
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ മൂർഖൻ പാമ്പിനെ പിടികൂടി കുട്ടികൾ. കണ്ണൂർ ഇരിട്ടിയിലെ കുന്നോത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടികൾ പാമ്പിനെ പിടി കൂടി പ്ലാസ്റ്റിക്ക് കുപ്പിയിലാക്കുകയായിരുന്നു. കുട്ടികളിലൊരാൾ രക്ഷിതാവിന് പിടികൂടിയ പാമ്പിൻ്റെ ചിത്രം അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതോടെ രക്ഷിതാവ് പാമ്പ് പിടുത്തക്കാർക്ക് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. ഇവരാണ് പിടികൂടിയത് മൂർഖനാണെന്ന് അറിയിച്ചത്. സ്നേക്ക് റെസ്ക്യൂവർ ഫൈസൽ വിളക്കോടാണ് കുട്ടികൾ പിടികൂടിയത് മൂർഖനാണെന്ന് തിരിച്ചറിഞ്ഞത്. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ പാമ്പ് പിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഗുണ സ്വദേശി ദീപക് മഹാവർ(35) ആണ് മരിച്ചത്. പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം. മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ദീപക് ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വൈദ്യചികിത്സ നൽകിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ദീപക് മഹാവർ മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
‘അദ്ദേഹത്തെ രഘോഗഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഗുണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അവിടെ വെച്ച് സുഖം പ്രാപിക്കുന്നതായി തോന്നിയതിനാൽ വൈകുന്നേരം ഡിസ്ചാർജ് ചെയ്തു. എന്നാൽ അർദ്ധരാത്രിയോടെ നില വഷളായി. ഗുരുതരാവസ്ഥയിൽ വീണ്ടും ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ കൂടുതൽ ചികിത്സ നൽകുന്നതിന് മുമ്പ് മരിച്ചു’, എന്നാണ് അഡീഷണൽ പൊലീസ് സൂപ്രണ്ട് മാൻ സിംഗ് താക്കൂർ നൽകുന്ന വിശദീകരണം.





