കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം

കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രതിഷേധം നടത്തി. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് അനുകൂല സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം നിയമ സെക്രട്ടറിയുടെ നിയമോപദേശം സര്‍ക്കാരിന് അനുകൂലമാണ്. എട്ട് മണിക്കൂർ സ്റ്റീയറിംഗ് ഡ്യൂട്ടിയും നാല് മണിക്കൂർ വിശ്രമവും എന്ന രീതിയിൽ ഡ്യൂട്ടി ഏർപ്പെടുത്താമെന്നാണ് നിയമോപദേശം. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അനിവാര്യമെന്നാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റും പറയുന്നത്.
ഇതില്‍ 8 മണിക്കൂര്‍ സ്റ്റീയറിംഗ് ഡ്യൂട്ടിയും ബാക്കിയുള്ള സമയം വിശ്രമവും. ആഴ്ചയില്‍ ആറു ദിവസവും ജോലിക്ക് ഹാജരാകണമെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടുണ്ട്.





