Ernakulam

‘ഓണക്കിറ്റ് വിതരണത്തില്‍ കമ്മീഷന്‍ വേണം’, പ്രതിഷേധം ശക്തമാക്കാൻ റേഷൻ വ്യാപാരികളുടെ സംഘടന, നിയമ നടപടി തുടരും

Please complete the required fields.




കൊച്ചി: ഓണക്കിറ്റ് വിതരണത്തിൽ കമ്മീഷൻ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ റേഷൻ വ്യാപാരികളുടെ സംഘടന. കിറ്റ് വിതരണവുമായി സഹകരിക്കുമെങ്കിലും കമ്മീഷൻ കുടിശികയായ 60 കോടി രൂപ നൽകാത്ത സർക്കാരിനെതിരെ നിയമ നടപടി തുടരും. നിലവിൽ സൌജന്യമായി കിറ്റ് കൈപ്പറ്റുന്ന മുൻഗണന വിഭാഗങ്ങളിൽ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷൻ തുക അനുവദിക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ സംഘടനയുടെ ആവശ്യം.

കൊവിഡ് കാലത്ത് പൊതു വിതരണ സ൦വിധാന൦ കാര്യക്ഷമമാക്കാൻ മുന്നിട്ടിറങ്ങിയ റേഷൻ വ്യാപാരികൾ ഇപ്പോൾ നിരാശയിലാണ്. കിറ്റ് സ൦ഭരണത്തിൽ വീഴ്ച ഉണ്ടാകാതിരിക്കാൻ അധികമുറി വാടകയ്ക്ക് എടുത്ത് കിറ്റ് സൂക്ഷിച്ചവ൪ക്ക് വരെ ആ തുകയുമില്ല സ൪ക്കാ൪ പ്രഖ്യാപിച്ച കമ്മീഷനുമില്ല. കിറ്റ് ഇറക്കുന്നത് മുതൽ സംഭരണം തുടങ്ങി വിതരണം വരെ റേഷൻ വ്യാപാരികളുടെ ഉത്തരവാദിത്തമാണ്. കൊവിഡ് കാലത്ത് 11 മാസം കിറ്റ് വിതരണം ചെയ്തതിന്‍റെ കമ്മീഷൻ നൽകാൻ സർക്കാർ ഇപ്പോഴും തയ്യാറല്ല. ഹൈക്കോടതി ഇടപെട്ടിട്ടും വ്യാപാരികൾക്ക് തുക ലഭിക്കുന്നില്ല.

നിലവിൽ കിറ്റ് വിതരണത്തിന്‍റെ ഗതാഗത ചിലവിനുൾപ്പടെ 13 രൂപ സർക്കാർ ചിലവഴിക്കുന്നുണ്ട്. അഞ്ച് രൂപ കൂടി അധികമായി നീക്കിവെച്ച് സംസ്ഥാനത്തുള്ള 14,500 റേഷൻ വ്യാപാരികളുടെ കമ്മീഷൻ കൂടി നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. കൊവിഡ് ബാധിച്ച് 65 റേഷൻ വ്യാപാരികൾക്ക് ജീവൻ നഷ്ടമായെന്ന സംഘടനയുടെ കണക്ക് സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതോടെ നഷ്ടപരിഹാരവും കിട്ടിയില്ല. സേവന മനോഭാവത്തിൽ റേഷൻ വ്യാപാരികൾ കിറ്റ് വിതരണം ചെയ്യണമെന്നാണ് സർക്കാർ നിലപാട്. എന്നാല്‍ ഒരുഭാഗത്ത് മാത്രം വിട്ട് വീഴ്ച എന്തിനെന്നാണ് റേഷൻ വ്യാപാരികളുടെ ചോദ്യം.

Related Articles

Leave a Reply

Back to top button