
മലയാളി ഫുട്ബോൾ താരം ഷിൽജി ഷാജിയുടെ ഹാട്രിക്കിലൂടെ അണ്ടർ-17 സാഫ് വനിതാ ചാമ്പ്യൻഷിപ്പിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. ബംഗ്ലാദേശിലെ ധാക്കയിൽ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ ജേതാക്കളായ നേപ്പാളിനെതിരായ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ബിഎസ്എസ്എസ് മൊസ്തഫ കമാൽ സ്റ്റേഡിയത്തിൽ ഷിൽജിയെ കൂടാതെ പൂജയും ഒരു ഗോൾ നേടി. ബർഷ ഒലിയാണ് നേപ്പാളിന്റെ ആശ്വാസ ഗോൾ നേടിയത്.
ഗോകുലം കേരളം എഫ്സിയുടെ അക്കാദമിയിൽ നിന്നുള്ള താരമാണ് ഷിൽജി. കഴിഞ്ഞ കുറച്ചു സീസണുകളായി കേരള ഫുട്ബോളിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഈ കോഴിക്കോട് കക്കയം സ്വദേശി. കഴിഞ്ഞ മാസം ജോർദാനെതിരെ നടന്ന രണ്ട് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് താരം നേടിയത്. ടീമിന്റെ മധ്യനിരയിൽ മറ്റൊരു മലയാളി സാന്നിധ്യം കൂടിയുണ്ട്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ അഖില രാജൻ. ഗോകുലം കേരളയുടെ അക്കാദമിയിൽ നിന്ന് തന്നെയാണ് അഖിലയും ദേശീയ ടീമിൽ ഇടം പിടിച്ചത്. ഗോകുലം കേരള എഫ്സിയുടെ വനിതാ ഫുട്ബോൾ ടീമിന്റെ മുൻ പരിശീലകയായിരുന്ന മലയാളി പ്രിയ പിവിയാണ് നിലവിൽ അണ്ടർ-17 വനിതാ ദേശീയ ടീമിന്റെ പരിശീലക.
ഇന്ത്യക്കും നേപ്പാളിനും ഒപ്പം ബംഗ്ലാദേശ്, ഭൂട്ടാൻ ടീമുകളും പ്രത്യേക ക്ഷണിതാവ് എന്ന നിലവിൽ റഷ്യൻ ടീമും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. മാർച്ച് 24ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.





