
കോഴിക്കോട്: മഴയിൽ കുതിർന്നു ജില്ല, വിവിധ സ്ഥലങ്ങളിലായി 12 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 176 കുടുംബങ്ങളിലെ 560 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. 217 പുരുഷന്മാരും 231 സ്ത്രീകളും 112 കുട്ടികളും ക്യാംപുകളിലുണ്ട്ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് വടകര താലൂക്കിൽ 7 ക്യാംപുകൾ തുറന്നിട്ടുണ്ട്. 118 കുടുംബങ്ങളിലെ 355 അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. വിലങ്ങാട് വില്ലേജിലെ 3 ക്യാംപുകളിലായി 98 കുടുംബങ്ങളിലെ 284 പേർ താമസിക്കുന്നുണ്ട്.
കാവിലുംപാറ ക്യാംപിൽ 8 കുടുംബങ്ങളിൽ നിന്നുള്ള 23 പേരും ചെക്യാട് ക്യാംപിൽ 6 കുടുംബങ്ങളിൽ നിന്നുള്ള 21 പേരുമുണ്ട്. തിനൂർ വില്ലേജിൽ ആരംഭിച്ച 2 ക്യാംപുകളിൽ 6 കുടുംബങ്ങളിൽ നിന്നുള്ള 27 അംഗങ്ങളുണ്ട്. വാണിമേൽ വില്ലേജിലെ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശമായ ചിറ്റാരി മേഖലയിൽ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്കു മാറ്റി.
താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി വെണ്ടേക്കുംപൊയിൽ കോളനിയിലെ 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.11 കുട്ടികൾ ഉൾപ്പെടെ 27 പേരെയാണ് വെണ്ടേക്കുംപൊയിൽ സാംസ്കാരിക നിലയത്തിലേക്ക് മാറ്റിയത്.മുൻകരുതലിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലായി നിലവിൽ 4 ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. കരിയാത്തുംപാറയിലെ സെന്റ് ജോസഫ് എൽപി സ്കൂളിലും കക്കയത്തെ കെഎച്ച്ഇപി, ജിഎൽപി സ്കൂളിലുമായി 32 കുടുംബങ്ങളിൽ നിന്നുള്ള 78 പേർ താമസിക്കുന്നുണ്ട്. ചക്കിട്ടപ്പാറയിലെ നരേന്ദ്രദേവ് കോളനിയിലെ 2 ക്യാംപുകളിൽ 24 കുടുംബങ്ങളിൽ നിന്നുള്ള 62 പേരാണുള്ളത്.
കൊയിലാണ്ടി താലൂക്കിലെ കീഴരിയൂരിൽ ശക്തമായ മഴയിൽ ഒരു വീട് ഭാഗികമായി തകർന്നു. ചെറുവത്ത്‌മീത്തൽ മാധവിയുടെ വീടാണ് തകർന്നത്.ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി 8 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.





