ബഫർസോൺ: പ്രമേയമല്ല വേണ്ടത് പ്രായോഗിക നടപടി,സർക്കാരിനെ കടന്നാക്രമിച്ച് കെസിബിസിയും കർഷക സംഘടനകളും

കൊച്ചി : ബഫർ സോണ്‍ വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കെ സി ബി സിയും കർഷക സംഘടനകളും . പ്രശ്നബാധിത സ്ഥലങ്ങളിൽ വനം വകുപ്പിന് ചുമതല നൽകുമ്പോൾ കർഷക വിരുദ്ധ താത്പര്യങ്ങളാണ് നടപ്പാകുന്നതെന്ന് സംയുക്ത സമ്മേളനം വിലയിരുത്തി.ഒരു ഗുണവും ചെയ്യാത്ത നിയമസഭാ പ്രമേയങ്ങൾക്ക് പകരം പ്രായോഗികമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് കെ സി ബി സിയുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത കർഷക സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു
ബഫർ സോണ്‍ അനിശ്ചിതത്വം വനാതിർത്തിയോട് ചേർന്നുള്ള മേഖലകളിൽ പൊള്ളുന്ന പ്രശ്നമായി മാറുമ്പോഴാണ് മത രാഷ്ട്രീയ ഭേദമന്യേ സംയുക്ത നീക്കം കെ സി ബി സി ശക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി കൊച്ചിയിൽ വിളിച്ച കർഷക സംഘടനകളുടെ യോഗത്തിൽ സർക്കാർ നടപടികളിൽ അവിശ്വാസം ഉയർന്നു.നിയമസഭയിലെ സംയുക്ത പ്രമേയം കൊണ്ട് എന്ത് ഗുണമെന്നാണ് ചോദ്യം. വനം വകുപ്പ് നടപടികളിലും പ്രതിഷേധം ഉയർന്നു. സർക്കാരിന്‍റെ പുതിയ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
പ്രശ്ന ബാധിത മേഖലകളിലെ കണക്കെടുപ്പിൽ കൃത്യത വേണമെന്നും വനം വകുപ്പിന് പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.കൃഷിയിടങ്ങൾ,ജനവാസ മേഖലകൾ തുടങ്ങിയവ ബഫർസോണിൽ നിന്നും ഒഴിവാക്കി 2019ലെ വിവാദ ഉത്തരവിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം.സുപ്രീംകോടതി ഉത്തരവിനെതിരെ സർക്കാർ ഭേദഗതി ഹർജി നൽകുന്നത് നീളുന്നതിലും ബഫർ സോണ്‍ മേഖലകളിൽ പ്രതിഷേധമുണ്ട്.കൊച്ചിയിൽ കെസിബിസി വിളിച്ച് ചേർത്ത സമ്മേളനത്തിൽ അൻപതിലേറെ കർഷക സംഘടനകളാണ് പങ്കെടുത്തത്





