തങ്ങളോട് പറഞ്ഞെങ്കിൽ പൊലീസിൽ അറിയിച്ചേനെ, ബസ് തിരിച്ചറിയുന്നത് വീഡിയോ കണ്ട്’; ദീപകിന്റെ മരണത്തിൽ പ്രതികരിച്ച് ബസ് ജീവനക്കാർ

കോഴിക്കോട്: ബസിനുള്ളിൽ വച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബസ് ജീവനക്കാർ. ഇങ്ങനൊരു സംഭവം ഉണ്ടായതായി ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്ന് ബസ് ജീവനക്കാരനായ രാമകൃഷ്ണൻ പറഞ്ഞു.സംഭവം നടന്നപ്പോൾ യുവതി അറിയിച്ചിരുന്നില്ല. തങ്ങളോട് പറഞ്ഞെങ്കിൽ പൊലീസിൽ അറിയിച്ചേനെ. ബസ് തിരിച്ചറിയുന്നത് തന്നെ വീഡിയോ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ നിറഞ്ഞുനിന്നിരുന്നതിനാൽ സിസിടിവി ദൃശ്യങ്ങളിൽ ഒന്നും കാണാനായില്ല.
എന്നാലും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതുവരെ പരാതി ഒന്നും ഉയർന്നുവന്നിരുന്നില്ല. പരാതി പറഞ്ഞാൽ മതിയായിരുന്നു എന്നും ജീവനക്കാർ പറഞ്ഞു. ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്ന് പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.
മുസ്ലിം ലീഗ് പ്രവർത്തക കൂടിയായ ഷിംജിത ബസ്സിൽവെച്ച് ചിത്രീകരിച്ച വീഡിയോ വൈറലായിരുന്നു. ദുരുദ്ദേശത്തോടെ ദീപക് സ്പർശിച്ചെന്ന് ആരോപിച്ചായിരുന്നു ഷിംജിത വീഡിയോ പുറത്തുവിട്ടത്. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. തുടർന്ന്, ദീപകിന്റെ മാതാപിതാക്കൾ സിറ്റി പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മെഡി. കോളേജ് ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോവിന്ദപുരത്തെ വീട്ടിലെത്തി അമ്മ കന്യകയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അസ്വാഭാവിക മരണത്തിന് ഞായറാഴ്‌ച കേസെടുത്തിരുന്നു.





