സിറോ മലബാർ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയിൽ പ്രതിഷേധം

കൊച്ചി: സിറോ മലബാർ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയിൽ പ്രതിഷേധം. വികാരി ഫാദർ സെലസ്റ്റിൻ ഇഞ്ചയ്ക്കൽ ഇടയലേഖനം വായിക്കാൻ തുടങ്ങിയപ്പോൾ ഒരു വിഭാഗം വിശ്വാസികൾ മൈക് എടുത്തു മാറ്റി. തുടർന്ന് പ്രതിഷേധക്കാർ ഇടയലേഖനം കത്തിച്ചു. എന്നാൽ പ്രതിഷേധത്തിന് പിന്നാലെ പള്ളിയിൽ ഇടയലേഖനം വായിച്ചതായി ഫാദർ സെലസ്റ്റിൻ ഇഞ്ചയ്ക്കൽ പറഞ്ഞു.
സിറോ മലബാർ സഭയിലെ ഏകീകൃത കുർബാനക്രമം നടപ്പാക്കുന്നത് വിശദീകരിച്ചുകൊണ്ടുള്ള ഇടയലേഖനമാണ് പള്ളികളിൽ വായിച്ചത്. മാർപ്പാപ്പയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുർബാനയിൽ ഏകീകൃത രീതി നടപ്പാക്കുന്നതെന്ന് ഇടയലേഖനത്തിൽ പറയുന്നു. 1934 മുതലുള്ള ആരാധനാക്രമ പരിഷ്കരണ ശ്രമങ്ങളും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പള്ളികളിലേക്ക് നൽകിയ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. നവംബർ 28 മുതൽ പകുതി ജനാഭിമുഖവും പകുതി അൾത്താരാഭിമുഖവുമായ കുർബാനക്രമം നടപ്പാക്കാനാണ് സിനഡ് തീരുമാനം. സഭയിൽ തുടർന്നു വന്നിരുന്ന രണ്ട് കുർബാന അർപ്പണ രീതികൾ സമന്വയിപ്പിച്ചാണ് ഏകീകൃത രീതി നിശ്ചയിച്ചത്. ആരുടെയെങ്കിലും ജയപരാജയമായി സിനഡ് തീരുമാനങ്ങളെ കാണരുതെന്ന അഭ്യർഥനയുമുണ്ട്. മാർപ്പാപ്പയുടെ നിർദേശം അനുസരിക്കാൻ മെത്രാൻമാരും വൈദികരുമടക്കം ബാധ്യസ്ഥരാണെന്നും ഇടയലേഖനത്തിൽ പറയുന്നു.




