Kozhikode

ടി.സി. വാങ്ങാനിറങ്ങിയ പതിനഞ്ചുകാരിയെ ഉത്തരേന്ത്യയിലേക്ക് കടത്താന്‍ ശ്രമം; പെണ്‍വാണിഭസംഘത്തിന് കുട്ടികളെ കൈമാറുന്നയാള്‍ അറസ്റ്റില്‍

Please complete the required fields.




കോഴിക്കോട്: ടി സി വാങ്ങാന്‍ സ്‌കൂളിലേക്കെന്നു പറഞ്ഞു പോയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുറക്കാട്ടേരി സ്വദേശി അബ്ദുള്‍ നാസറിനെയാണ് എലത്തൂര്‍ പോലീസ് കര്‍ണാടകത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളെ ലഹരിക്കടിമകളാക്കി പെണ്‍വാണിഭ സംഘത്തിന് കൈമാറുന്നയാളാണ് ഇയാളെന്നും ലഹരി നല്‍കിയാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത നാസറിനെ റിമാന്‍ഡ് ചെയ്തു.

പുറക്കാട്ടേരി സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതായത്. ടി സി വാങ്ങാന്‍ സ്‌കൂളിലേക്കന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതായതോടെ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി അവസാനമായി വിളിച്ച ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകത്തിലെ ഛന്നപട്ടണത്താണ് കുട്ടിയെന്ന് മനസ്സിലാക്കി. തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അബ്ദുള്‍ നാസറിനെ പിടികൂടി കോഴിക്കോട്ടെത്തിക്കുകയായിരുന്നു.

സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നയാളാണ് നാസര്‍. കുറച്ചുകാലമായി ഇയാള്‍ പെണ്‍കുട്ടിക്ക് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും കുട്ടിയെ ഉത്തരേന്ത്യയിലേക്ക് കടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടികളെ ലഹരിക്കടിമകളാക്കി പെണ്‍വാണിഭ സംഘത്തിന് കൈമാറുന്നയാളാണ് ഇയാളെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഭവ ദിവസം ഇയാളുടെ കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ആദ്യം കുന്ദമംഗലത്തും പിന്നീട് കര്‍ണാടകത്തിലേക്കുമാണ് കുട്ടിയെ എത്തിച്ചത്. പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയതോടെ, കുട്ടിയെ ഉത്തരേന്ത്യയിലെത്തിക്കാനുളള ശ്രമം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങവേയാണ് പിടിയിലാവുന്നത്. ഇയാള്‍ കുട്ടിയെ കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അടുത്ത ദിവസം കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കും. തുടര്‍ന്ന് വൈദ്യപരിശോധനക്ക് ശേഷം കൂടുതല്‍ വിവരങ്ങളെടുക്കും. അബ്ദുള്‍ നാസറിന്‍െ്‌റ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button