
ഹിമാചൽ പ്രദേശിൽ മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലും രൂക്ഷം. കുളിവിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു പെൺകുട്ടി മരിച്ചു. 6 പേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുന്നതായി ദുരന്തനിവാരണ സേന അറിയിച്ചു. മഹാരാഷ്ട്രയിലും മഴ ശക്തമാണ്.
ഹിമാചൽപ്രദേശിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമാണ് .മഴയെത്തുടർന്ന് കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്.ഇന്ന് രാവിലെ സംസ്ഥാനത്ത് മേഘവിസ്‌ഫോടനം ഉണ്ടായതോടെ സ്ഥിതിഗതികൾ രൂക്ഷമായി. മണിക്കരൻ താഴ് വരയിൽ നിരവധി വീടുകളും റോഡുകളും ഒലിച്ചുപോയി.
പലയിടങ്ങളിലും ആളുകളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. മലാനയിൽ നിർമാണം നടക്കുന്ന പവർ സ്റ്റേഷനിൽ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി.
ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായി എത്തിയിരിക്കുന്ന വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. മഹാരാഷ്ട്രയിലും മഴയെ ശക്തമാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപം കൊണ്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.





