
കാർത്തികയുടെ കാര്യത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് വിശദീകരണം. പാലക്കാട്ട് തങ്കം ആശുപത്രിയാണ് ഇക്കാര്യം അറിയിച്ചത്. കാർത്തികയെ ജനറൽ അന്‌സ്തീഷ്യക്കാണ് സജ്ജമാക്കിയത്. ശ്വാസകോശത്തിലേക്ക് ട്യൂബ് കടത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നാലെ കാർത്തികയ്ക്ക് ഹൃദയ സ്തംഭംനം ഉണ്ടായെന്നും മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി വിശദീകരിച്ചു. കാർത്തികയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് കോങ്ങാട് സ്വദേശിനി കാർത്തിക മരിച്ചത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ച യുവതിയ്ക്ക് കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാനാവുമെന്ന് തങ്കം ആശുപത്രിയിലെ ഡോക്ടർമാർ കാർത്തികയുടെ കുടുംബത്തിന് ഉറപ്പ് നൽകി. ഇതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയപ്പോഴുണ്ടായ ഹൃദയസ്തംഭനമാണ് യുവതിയുടെ മരണം. കാർത്തികയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചികിത്സയിൽ പിഴവുണ്ടായെന്നും കുടുംബം ആരോപിക്കുന്നു.ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിന് പിന്നാലെ വീണ്ടും ചികിത്സാ പിഴവ് സംഭവിച്ചതോടെ ആശുപത്രിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.





