
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധ സമരം നടത്തുമ്പോൾ നിഷ്ക്രിയരായി നോക്കിനിന്നുവെന്നാരോപിച്ച് ഒരു എസ്ഐ ഉൾപെടെ 11 ഉദ്യോസ്ഥർക്ക് നോട്ടീസ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച കാൽടെക്സ് ജംഗ്ഷനിലെ പ്രതിഷേധത്തിൽ ഈ പൊലീസുകാർ ഇടപെട്ടില്ല എന്ന് സിസിടിവിയിൽ തെളിഞ്ഞെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കുന്നത്. അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത 11 യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാൽടെക്സ് ജംഗ്ഷനിൽ ഉപരോധ സമരം നടത്തിയിരുന്നു. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രവർത്തകർ പൊലീസ് വാനിന്റെ മുകളിൽ മുകളിൽ കയറി നിന്ന് കൊടി വീശി. സംഘർഷമുണ്ടായപ്പോൾ ചക്കരക്കൽ ഗ്രേഡ് എസ്ഐ വിനോദ് കുമാർ, ടൗൺ എഎസ്ഐ ജയദേവൻ ഉൾപെടെ 11 പൊലീസുകാർ നിഷ്ക്രിയരായി നോക്കി നിന്നു എന്നാണ് ആരോപണം.





