
കോഴിക്കോട് : അമിത വേഗതയിൽ സ്കൂട്ടറിൽ ഉള്ള യാത്രയും ഹെൽമറ്റ് ധരിക്കാതും കാരണം ഒരു യുവാവിൻ്റെ കൂടി ജീവൻ പൊലിഞ്ഞു. നാദാപുരം വാണിമേലിലാണ് എതിർ വശത്ത് നിന്ന് സ്വകാര്യ ബസ് വരുമ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീണത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൻ്റെ സിസിടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാണിമേൽ വില്ലേജ് ഓഫീസിന് സമീപം മടോപൊയിൽ രാഹുൽ (28) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറോടെ കുളപറമ്പിലാണ് അപകടം. എതിർ വശത്ത് നിന്ന് സ്വകാര്യ ബസ് വരുന്നതിനിടയിൽ രാഹുൽ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് തല ഇടിച്ച് വീഴുകയായിരുന്നു.
ബസ് ഡ്രൈവർ ഉൾപ്പെടെ ഉടൻ എത്തി യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് പോസ്റ്റ് മോർട്ടം നടത്തി മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകും. മരം കയറ്റിറക്ക് തൊഴിലാളിയാണ് മരിച്ച രാഹുൽ. പിതാവ്: രാജൻ, മാതാവ്: രജനി, സഹോദരൻ: രജിൽ .





