നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്‍റ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനാ ഫലം കോടതിയിൽ ഹാജരാക്കി. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതി പലരെയു൦ ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു.
ഫോണിലെ വിവരങ്ങളിൽ കൃത്രിമം നടത്തിയെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നിലവിലെ തെളിവുകൾ മതിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാർ സംഭാഷണം റെക്കോർഡ് ചെയ്ത തീയതികൾ പ്രധാനമാണെന്ന് പറഞ്ഞ വിചാരണ കോടതി ശരത്തിന്റെ പ്രതിയാക്കിയെങ്കിൽ എന്തുകൊണ്ട് സായ് ശങ്കറിനെ പ്രതിയാക്കുന്നില്ലെന്നും ചോദിച്ചു.
അതിനിടെ വധഗൂഢാലോചനക്കേസ് ഉദ്യോഗസ്ഥരുടെ പ്രതികാരത്തിന്റെ ഭാഗമാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലിരുന്ന് കണ്ടെന്ന വാദം അവശ്വസനീയമാണ്. ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസിന്റെ തിരക്കഥയുടെ ഭാഗമാണെന്ന് പ്രതിഭാഗം ആരോപിച്ചു. ഫോൺ ഫൊറൻസിക് ലാബിലെത്തിയ ശേഷം രണ്ട് ഫയലുകൾ എങ്ങനെ ഡിലീറ്റ് ആയെന്ന് ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. ഫൊറൻസിക് റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ നിർദേശിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പത്താണ് പിന്മാറിയത്. ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് വിചാരണക്കോടതിയിൽ അനുമതിയില്ലാതെ തുറന്നതിനെതിരെയായിരുന്നു പ്രോസിക്യൂഷൻ ഹർജി.





