
കോഴിക്കോട് : സ്കൂൾ യൂണിഫോം ജെൻഡർ ന്യൂട്രലാക്കി ശ്രദ്ധേയരായത് ബാലുശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസാണ്. ഇവിടെ, കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ ഒരു പറ്റം ജീവനക്കാരികൾ ചൊവ്വാഴ്ചയെത്തിയത് അത്തരമൊരു ‘ന്യൂട്രൽ’ സമീപനവുമായാണ്. സാധാരണ സാരിയും ചുരിദാറുമൊക്കെ ഇടുന്നവർ പാന്റ്‌സും ഷർട്ടും ടോപ്പുമൊക്കെ അണിഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്. ‘‘ഒന്നിനുമല്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ടല്ലോ. ഓഫീസിന് ചേർന്ന വേഷം സാരിയും ചുരിദാറുമൊക്കെ മാത്രമാണെന്നാണ് പൊതുവേയുള്ള ധാരണ. അതിനുപകരമാണ് ഈ രീതിയിൽ വസ്ത്രം ധരിച്ചത്.’’ -കമ്മിറ്റി കൺവീനർ എൻ. സഷിത പറഞ്ഞു. ചെയർപേഴ്‌സൺ സുബൈദയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏതാനും പേരാണ് ഇത്തരത്തിലുള്ളൊരു തീരുമാനവുമായി മുന്നോട്ടുപോയത്. മേയർ ഡോ. ബീനാ ഫിലിപ്പും സെക്രട്ടറി കെ.യു. ബിനിയുമെല്ലാം പിന്തുണ നൽകിയെന്ന് യൂണിറ്റ് കമ്മിറ്റിയിലെ പെൺകൂട്ടം പറഞ്ഞു. ആഴ്ചയിലൊരു ദിവസമെങ്കിലും ഇങ്ങനെ വരാനാണ് തീരുമാനം. അടുത്ത ദിവസം മുതൽ സ്വയംപ്രതിരോധ പരിശീലനത്തിലേക്ക് കടക്കുകയാണിവർ. പോലീസുമായി ചേർന്ന് ഒൻപതിനാണ് പരിശീലന ക്ലാസ്.





