
തിരുവനന്തപുരം: സിൽവർ ലൈനിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സർക്കാർ. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ് ചെയർമാന് സർക്കാർ കത്തെഴുതി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് എഴുതിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞ് തുടർനടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാനത്തിന്‍റെ നീക്കം.
20201 ജൂൺ 17 നായിരുന്നു സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേരളം നൽകിയത്. സംയുക്ത സർവ്വേ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിന്‍റെ ശ്രമം. ഡിപിആറിന് അനുമതി തേടി മുഖ്യമന്ത്രി കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച പോസിറ്റീവായിരുന്നുവെന്ന് പിണറായി പറഞ്ഞെങ്കിലും കേന്ദ്രം അനുകൂല നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. റെയിൽവേ ബോർഡ് ആകട്ടെ പദ്ധതിയിൽ നിരന്തരം കോടതിയിലും പുറത്തും സംശയങ്ങൾ ആവർത്തിക്കുകയാണ്.
ഡിപിആർ അപൂർണ്ണമാണെന്ന് കാണിച്ച് ബോർഡ് വിശദീകരണം തേടിയിരുന്നു. പദ്ധതിയുടെ ഭാഗമായുള്ള റെയിൽവേ ഭൂമിയിലടക്കം സംശയങ്ങള്‍ ബാക്കിയാണ്. ദക്ഷിണ റെയിൽവേയുമായി ചേർന്ന് സംയുക്ത സർവ്വേക്ക് നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. സംയുക്ത സർവ്വേ തീരുന്ന മുറയ്ക്ക് അനുമതി നൽകണമെന്നാണ് കത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. മഞ്ഞക്കല്ലിടലിനെതിരെ സംസ്ഥാനത്ത് ഉടനീളം കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ജനങ്ങളിൽ നിന്നുള്ള എതിർപ്പ് കൂടി കണക്കിലെടുത്താണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് കല്ലിടൽ നിർത്തിയത്. ജിപിഎസ് സർവ്വേയിലേക്ക് മാറാനാണ് തീരുമാനമെങ്കിലും അതും തുടങ്ങിയിട്ടില്ല.
തൃക്കാക്കര ഫലം തിരിച്ചടിയായതോടെ കെ റെയിലിന്‍റെ ഭാവിയിൽ എല്‍ഡിഎഫ് സർക്കാറിനും ആശങ്കയുണ്ട്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുമ്പോഴും കേന്ദ്രാനുമതിയുടെ കടമ്പ കടക്കൽ എളുപ്പമാകില്ലെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. സർക്കാരിന്‍റെ കത്തിനുള്ള കേന്ദ്ര മറുപടി സിൽവർ ലൈൻ വിവാദത്തിൽ നിർണ്ണായകമാകും. നോ പറഞ്ഞാൽ പിന്നെ കേന്ദ്രം വികസനം തടഞ്ഞുവെന്നുള്ള പ്രചാരണത്തിലേക്ക് എൽഡിഎഫ് മാറാൻ സാധ്യതയുണ്ട്.





