കെഎസ്ആർടിസി പുനസംഘടിപ്പിക്കുമെന്ന് സർക്കാർ; സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും

തിരുവനന്തപുരം: കെഎസ്ആർടിസി പുനസംഘടിപ്പിക്കുമെന്നു സർക്കാർ. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും.
മിനിമം സബ്‌സിഡി അടിസ്ഥാനത്തിൽ ആയിരിക്കും ഇതെന്നും സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
സ്വയംപര്യാപ്‌തമാകും വരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കുമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങുമെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ ഉണ്ട്. മുന്നോട്ടു പോകാൻ കേന്ദ്ര നിർദേശം ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചു. ഡി. പി.ആർ റെയിൽ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകൾക്ക് അനുമതി കിട്ടിയാൽ നടപ്പാക്കും. ഇതിന്റെ പുതുക്കിയ ഡി. പി ആർ തയ്യാറാക്കാൻ കൊച്ചി മെട്രോയെ ഏല്പിക്കും.
തുടങ്ങിവച്ച കിഫ്ബി പദ്ധതികൾ മുഴുവൻ 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. കിഫ്ബിയുടെ തിരിച്ചടവ് സർക്കാർ ബാധ്യത അല്ല. വരുമാനത്തിൽ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ട്. കിഫ്ബി വഴി കൂടുതൽ പ്രോജക്ടുകൾ ഏറ്റെടുക്കുന്നത് ഗൗരവമായ വിശകലനത്തിന്റെ അഫിസ്ഥാനത്തിൽ മാത്രമേ ഉണ്ടാകൂ എന്നും സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.





