വ്യാജ റിവ്യൂ ഇട്ടാൽ ഇനി കുടുങ്ങും; ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്കായി പുതിയ സംവിധാനം ഒരുക്കാൻ കേന്ദ്രം

കോവിഡ് 19 മഹാമാരി പടർന്നു പിടിച്ചതോടു കൂടി ലോകം മുഴുവൻ വീടകങ്ങളിലേക്ക് ചുരുങ്ങിയിരുന്നു. ഇതോടെ സജീവമായത് ഓൺലൈൻ വിപണികളാണ്. ഏത് സാധനം വാങ്ങാനും വിൽക്കാനും ഓൺലൈൻ വിപണിയെ ആണ് ഇന്ന് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഓൺലൈനിലൂടെ ഒരു ഉത്പന്നം വാങ്ങുന്നതിന് മുൻപ് എല്ലാവരും അതിന്റെ കസ്റ്റമർ റിവ്യൂ പരിശോധിക്കാറുണ്ട്. ഉത്പന്നത്തിന് എത്ര റേറ്റിംഗ് ഉണ്ടെന്നും കസ്റ്റമർ പങ്കുവെച്ച ചിത്രങ്ങൾ ഉണ്ടോ എന്നും നോക്കി വിലയിരുത്തിയതിനു ശേഷമാണു പലരും ഉത്പന്നം വാങ്ങുക. അങ്ങനെ വരുമ്പോൾ ഓൺലൈൻ വിപണിയിൽ കസ്റ്റമർ റിവ്യൂവിന് വലിയ പ്രാധാന്യമാണ് ഉള്ളത്. എന്നാൽ പലപ്പോഴും റിവ്യൂ വായിച്ച് തിരഞ്ഞെടുത്ത ഉത്പന്നങ്ങൾ നേരെ വിപരീതമായി വരാറുമുണ്ട്. അതെന്ത് കൊണ്ടാണ്? വളരെ നല്ല ഉത്പന്നമെന്ന റിവ്യൂ കണ്ട് വാങ്ങിയ ഉത്പന്നം പലപ്പോഴും അത്ര നല്ലതാകാറില്ല. ഇത് ഉപഭോക്താക്കൾക്ക് മോശം അനുഭവം സമ്മാനിക്കുന്നു. ഇങ്ങനെ തെറ്റായ റിവ്യൂ നൽകുന്നത് തടയാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഉപഭോക്തൃ കാര്യ മന്ത്രാലയവും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയും അവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അവലോകനങ്ങളുടെ വ്യാപ്തി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. വ്യാജ റിവ്യൂകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇതിനെതിരെ നിയമപരമായ നടപടികൾ ഇനി ഉണ്ടാകും.
ആഗോളതലത്തിൽ ലഭ്യമായ മികച്ച സാങ്കേതിക വിദ്യയും ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പിന്തുടരുന്ന നിലവിലെ സംവിധാനവും സംയോജിപ്പിച്ച് പുതിയ സംവിധാനം വികസിപ്പിക്കാനാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൺസ്യൂമർ അഫയേഴ്‌സ് (DoCA) തീരുമാനം.
തങ്ങൾക്ക് വ്യാജ അവലോകനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും പുതിയ സംവിധാനങ്ങൾ ഉണ്ടാകുന്നതിൽ സന്തോഷമുണ്ടെന്നും മീറ്റിങ്ങിൽ പങ്കെടുത്ത വിവിധ ഇ-കൊമേഴ്‌സ് കമ്പനികൾ അഭിപ്രായപ്പെട്ടു.
ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിലൂടെ സാധനങ്ങൾ വാങ്ങുമ്പോൾ അവ കാണാനും പരിശോധിക്കാനും സാധ്യമല്ലാത്തതിനാൽ മുൻപ് വാങ്ങിയ ഉപഭോക്താക്കളുടെ അഭിപ്രായവും അനുഭവവും ആണ് കൂടുതൽ പേരും മുഖവിലയ്‌ക്കെടുക്കുന്നത്. എന്നാൽ തെറ്റായ റിവ്യൂ നൽകുന്നതിലൂടെ പുതിയ ഉപഭോക്താക്കൾ തെറ്റിദ്ധരിക്കപ്പെടുകയാണ്. അതിനാൽ ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ പരിശോധിക്കാൻ സർക്കാർ നിയമങ്ങൾ രൂപീകരിക്കും.





