
വടകര: കെഎസ്ഇബിയും യൂണിവേഴ്സിറ്റിയും തമ്മിലുള്ള പിടിവാശിയിൽ ദുരിതത്തിലായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് താത്കാലിക ആശ്വാസം.കെഎസ്ഇബി വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ താത്കാലികമായി പുനഃസ്ഥാപിച്ചു. പതിനേഴ് ദിവസത്തിലധികമായി വെള്ളവും വെളിച്ചവുമില്ലാതെ പഠനം നടത്താൻ ബുദ്ധിമുട്ട് അനുഭവിച്ച മുന്നൂറോളം വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.
പിടിഎ വൈസ് പ്രസിഡന്റും, സ്ഥാപത്തിലെ വിദ്യാർത്ഥിയുടെ രക്ഷിതാവും യൂണിവേഴ്സിറ്റി വൈസ് ചാൻസലറിനെ കണ്ട് സംസാരിക്കുകയും മൂന്ന് ആഴ്ച്ചയായിട്ടും ആരും ഈ പ്രശ്നത്തിൽ ഗൗരവമായി ഇടപെട്ടിട്ടില്ലെന്ന് ബോധിപ്പിക്കുകയും ചെയ്തു.
തുടർന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ തിരുവനന്തപുരത്ത് പോവുകയും കെഎസ്ഇബി ബോർഡ് ചെയർമാനുമായി ബന്ധപ്പെടുകയും ചെയ്തു.കെഎസ്ഇബി വൈദ്യുതി ബോർഡ് ചെയർമാൻ ബിജു പ്രഭാകറിന്റെ നിർദേശ ഉത്തരവ് വടകര കെഎസ്ഇബി ഓഫീസിലേക്ക് അയക്കുകയും താൽക്കാലികമായി വൈദ്യുതി പുനഃസ്ഥാപിക്കുകയുമാണ് ഉണ്ടായത്.
എന്നാൽ കുടിശ്ശിക അടയ്ക്കണമെന്ന കാര്യത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഇതിനെതിരെ കുടിശ്ശിക ഒഴിവാക്കണം എന്ന് ആവിശ്യപ്പെട്ട് എറണാകുളം ഹൈക്കോടതിയിൽ യൂണിവേഴ്സിറ്റി കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ബിൽ കുടിശ്ശിക അടയ്ക്കാതിരുന്നതിൻ്റെ ഭാഗമായി വടകര കെഎസ്ഇബി മൂന്നഴ്ച്ച മുൻപാണ് കോളേജിലേക്കുള്ള വൈദ്യുതികണക്ഷൻ വിച്ഛേദിച്ചത്.യൂണിവേഴ്സിറ്റി നടത്തുന്ന സെൽഫ് ഫിനാൻസ് സ്ഥാപനമാണെങ്കിലും മെറിറ്റ് അടിസ്ഥാനത്തിലാണ് ഇവിടെ കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നത്.യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ച് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ പ0ന സൗകര്യം ഒരുക്കേണ്ടുന്ന യൂണിവേഴ്സിറ്റി ഒഴിഞ്ഞു മാറി നിന്നപ്പോൾ, പ്രത്യക്ഷ സമര മാർഗങ്ങളിലേക്ക് വിദ്യാർത്ഥികൾ നീങ്ങിയിരുന്നു.





