
നിലമ്പൂർ- അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിലെ നാലുപേർ നിലമ്പൂരിൽ പിടിയിലായി. എടക്കര കാക്കപ്പരത നെല്ലേങ്ങര അഭിനന്ദ് (37), മലപ്പുറം വലിയങ്ങാടി ചാത്തൻചിറ ഷംസുദ്ദീൻ (38), ഒതുക്കുങ്ങൽ ചെറുകുന്ന് കുന്നക്കാടൻ മുഹമ്മദലി (മാനുക്ക–36), വയനാട് ബത്തേരി ചുള്ളിയോട് കിഴക്കേത്തറ പ്രവീൺ (30) എന്നിവരെയാണ് നിലമ്പൂർ ഇൻസ്‌പെക്ടർ ടി എസ് ബിനുവും സംഘവും അറസ്റ്റ് ചെയ്തത്.
മുഖ്യ പ്രതിയും നടത്തിപ്പുകാരനുമായ എടക്കര കാക്കപ്പരത സ്വദേശി സുധീഷ് (35) ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച അർധരാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിക്ക് സമീപം വാടക വീട്ടിലാണ് പെൺവാണിഭം നടത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തൃശൂർ സ്വദേശിനിയെയും പിടികൂടി. ഇടപാടുകാർ ഓടി രക്ഷപ്പെട്ടു. ഗർഭനിരോധന ഉറകളും മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ പെൺവാണിഭം നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. നവമാധ്യമങ്ങളിലൂടെ വിവരങ്ങൾ കൈമാറിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. യുവതികളെയും വീട്ടമ്മമാരെയും ഇതരസംസ്ഥാന തൊഴിലാളികളെയും എത്തിക്കുന്ന ദല്ലാൾ കൂടിയായിരുന്നു സുധീഷെന്ന് പൊലീസ് പറഞ്ഞു. ഇവർ വിവിധയിടങ്ങളിൽ ഓന്നോ രണ്ടോ ആഴ്ച മാത്രമാണ് പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്‌തു.