
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. രാഹുൽ തെവാട്ടിയയും ഡേവിഡ് മില്ലറുമാണ് ടൈറ്റൻസിൻ്റെ വിജയ ശിൽപികൾ.
171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് ആറ് വിക്കറ്റും മൂന്ന് പന്തും ശേഷിക്കെ ലക്ഷ്യം മറികടന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ സഖ്യം 51 റൺസ് കൂട്ടിച്ചേർത്ത് മികച്ച അടിത്തറ ഗുജറാത്തിന് ഒരുക്കി. പിന്നാലെ സാഹയെ മടക്കിയയച്ച് വാനിന്ദു ഹസരങ്ക ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ഗില്ലും വീണു. പിന്നീടെത്തിയ സായ് സുദര്‍ശനന്‍ (20), ഹാര്‍ദിക് പാണ്ഡ്യ (3) എന്നിവരു പവലിയനില്‍ തിരിച്ചെത്തി.
പിന്നീട് 43 റൺസുമായി രാഹുൽ തെവാട്ടിയയും 39 റൺസുമായി ഡേവിഡ് മില്ലറും ഒത്തുപിടിച്ചപ്പോൾ ജയം ഗുജറാത്തിന്റെ പക്ഷം ചേർന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ബാംഗ്ലൂര്‍ 170 റണ്‍സാണ് നേടിയത്. ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂരിന് മോശം തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് സംപൂജ്യനായി മടങ്ങി.
വിരാട് കോലി (58), രജത് പടിദാര്‍ (52), ഗ്ലെന്‍ മാക്‌സ്‌വെല്‍ (33) എന്നിവര്‍ ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാംഗ്‌വാനാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്. ജിടിക്ക് വേണ്ടി ഷമി, ലോക്കി ഫെർഗൂസൺ, അൽസാരി ജോസഫ്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.





