
ഫറോക്ക് : ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി കടലുണ്ടിയിൽ ഫ്ലോട്ടിങ് റസ്റ്ററന്റ് സ്ഥാപിക്കാൻ 3.94 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കോട്ടക്കടവ് പാലത്തിനു സമീപം 82 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്ലോട്ടിങ് റസ്റ്ററന്റ് നിർമിക്കുക. ചെന്നൈ ഐഐടി നേതൃത്വത്തിൽ സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് ഭരണാനുമതി നൽകിയത്. മിനി കിച്ചൻ, ശുചിമുറി എന്നിവയും ഒഴുകുന്ന റസ്റ്ററന്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജൂണിൽ പ്രവൃത്തി ആരംഭിച്ചു 9 മാസത്തിനകം നിർമാണം പൂർത്തിയാക്കി സഞ്ചാരികൾക്കു തുറന്നു നൽകാനാകും എന്നാണ് പ്രതീക്ഷ. യാത്ര യാനങ്ങളുടെയും ഫ്ലോട്ടിങ് ഘടനകളുടെയും നിർമാണത്തിൽ വൈദഗ്ധ്യമുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണു നിർമാണ ചുമതല. ഫ്ലോട്ടിങ് റസ്റ്ററന്റ് കോഴിക്കോടിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിപ്പിനു വഴിയൊരുക്കുമെന്നും ഇതു സജ്ജമാകുന്നതോടെ കടലുണ്ടിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.





