‘വി.ഡി.സതീശൻ കോൺഗ്രസിലെ പൃഥ്വിരാജ്’; ഉപമയിൽ സിനിമാ താരങ്ങൾ, പ്രവർത്തനത്തിന്റെ പ്രാധാന്യം ഊന്നി കോൺഗ്രസ് സംഗമം

കോഴിക്കോട്: ഉത്തരവാദിത്തം നിർവഹിക്കാത്ത കോൺഗ്രസ് നേതാക്കളെ ഭാരവാഹിത്വത്തിൽ നിന്നു നീക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എപ്പോഴും നേതാക്കളെ കാണാൻ വരുന്നവരെയല്ല, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരെയാണ് പ്രാദേശിക നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് ജില്ലാ നേതൃസംഗമത്തിലാണ് ഇരുവരും നിലപാടുകൾ വ്യക്തമാക്കിയത്.
സിയുസി രൂപീകരണം, 137 രൂപ ചാലഞ്ച്, അംഗത്വവിതരണം എന്നിവയിൽ അലംഭാവം കാണിച്ചവരെ പുനഃസംഘടനയിൽ പരിഗണിക്കരുതെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ ഉദ്ഘാടന പ്രസംഗം. കുടുംബങ്ങളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനാണു സിയുസികൾ എന്നു സുധാകരൻ പറഞ്ഞു. കോൺഗ്രസിനെ നവീകരിക്കാൻ പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങളിലും കേരളത്തിലെ സിയുസിയുടെ മാതൃകയുണ്ട്.
കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കണമെന്നു വി.ഡി.സതീശൻ പറഞ്ഞു. ജപ്തി ഭീഷണിയില്ലാത്ത ഒരു കർഷകൻ പോലുമില്ല. ഈ വിഷയത്തിൽ കോൺഗ്രസ് ഇടപെടണം. മലയോര മേഖലയിൽ കർഷക സംഗമങ്ങളും തീരപ്രദേശത്ത് മത്സ്യത്തൊഴിലാളി സംഗമങ്ങളും സംഘടിപ്പിക്കണം. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും കൂട്ടുകെട്ടിലാണ്. പരസ്പരം കലാപമുണ്ടാക്കിയാലേ ആർഎസ്എസിനും എസ്ഡിപിഐയ്ക്കും നിലനിൽപുള്ളൂ. ഇതിനിടയിൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കു കഴിയണമെന്നും സതീശൻ പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.കെ.ഏബ്രഹാം, യുഡിഎഫ് ചെയർമാൻ കെ.ബാലനാരായണൻ, കെ.സി.അബു, എൻ.സുബ്രഹ്മണ്യൻ, പി.എം.അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളെ മാത്രം ഉൾപ്പെടുത്തി അടച്ചിട്ട ഹാളിലായിരുന്നു യോഗം. കെപിസിസി ഭാരവാഹികൾ, അംഗങ്ങൾ, മുൻ ഭാരവാഹികൾ, മുൻ നിർവാഹകസമിതി അംഗങ്ങൾ, മണ്ഡലം ബ്ലോക്ക് പ്രസിഡന്റുമാർ, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി അംഗങ്ങൾ, സഹകരണ സംഘം പ്രസിഡന്റുമാർ എന്നിവർക്കായിരുന്നു പ്രവേശനം.





